Join The Community

Search

Friday, January 28, 2011

ജീര്‍ണ്ണിച്ച യു ഡി എഫ് രാഷ്ട്രീയത്തിന്റെ മുഖമാണു കുഞ്ഞാലിക്കുട്ടിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്

മുന്‍മന്ത്രിയുംമുസ്ലീംലീഗ്‌സംസ്ഥാനസെക്രട്ടറിയുമായപി.കെ കുഞ്ഞാലി ക്കുട്ടിയ്‌ക്കെതിരെ നേരത്തെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണ ങ്ങള്‍പൂര്‍ണ്ണമായുംശരിവെയ്ക്കുന്നതരത്തിലാണ് കുഞ്ഞാലിക്കുട്ടി യുടെ ഏറ്റുപറച്ചിലും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ റൗഫിന്റെ വെളിപ്പെടുത്തലുകളും. മന്ത്രിയായിരുന്നപ്പോള്‍ റൗഫിനു വഴിവിട്ടു സഹായങ്ങള്‍ ചെയ്തുഎന്ന്കുഞ്ഞാലിക്കുട്ടിക്കുതന്നെ മാധ്യമസമക്ഷംതുറന്നുപറയേസ്ഥി വന്നിരിക്കുകയാണ് .ഇത് സത്യപ്രതിജ്ഞാലംഘനമാണ് . പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരുമന്ത്രി നിയമവിരുദ്ധമായും അധാര്‍മിക മായും അദ്ദേഹത്തെ സഹായിച്ചു എന്ന് മുന്‍ മന്ത്രികൂടിയായ യു ഡി എഫ് നേതാവ് സ്വയം സമ്മതിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും സഹായിയുമായിരുന്ന റൗഫിന്റെ വെളിപ്പെടുത്തലും ഗൗരവമായി കാണണം. സ്ത്രീ പീഢനക്കേസില്‍ നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിക്കാന്‍ യു ഡി എഫ് നേതാവ് ശ്രമിച്ചു എന്നതാണ്്  പുറത്തുവന്നിരിക്കുന്നത്. 
എല്ലാ തിന്മകളുടേയും വൃത്തികേടുകളുടേയും കേന്ദ്രമായി മുസ്ലിംലീഗ് സംസ്ഥാ
ന നേതാവ് മാറിയിരിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍  തുടരാനുള്ള ധാര്‍മികത കുഞ്ഞാലിക്കുട്ടിയ്ക്ക് നഷ്ടമായിരിക്കുകയാണ്. അധികാരത്തിന്റേയും പണത്തിന്റേയും ഹുങ്കുപയോഗിച്ച് സത്യം ഏറെക്കാലം മൂടിവെയ്ക്കാന്‍ കഴിയില്ലെന്നതിന്റെ വസ്തുതകൂടിയാണു പുറത്തുവന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ജീര്‍ണ്ണിച്ച യു ഡി എഫ് രാഷ്ട്രീയത്തിന്റെ മുഖമാണു കുഞ്ഞാലിക്കുട്ടിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്

Sunday, January 9, 2011

പാലസ്തീന്‍

കഴിഞ്ഞ അറുപത്തി രണ്ട് വര്‍ഷക്കാലമായി ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നതും മനസ്സാക്ഷിയില്ലാത്തതുമായ രാഷ്ട്രീയ അതിക്രമവും അഹങ്കാരവുമാണ് സിയോണിസ്റ്റുകള്‍ പാലസ്തീനില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ മെയ് 31ന് 'മവി വര്‍മാര' എന്ന കപ്പലിനുനേരെയും 'എം.വി.റേച്ചല്‍ കോറി' എന്ന ദുരിതാശ്വാസ കപ്പലിനു നേരെയും നടത്തിയ ആക്രമണങ്ങള്‍.
ഛിന്നഭിന്നമാക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്പവും ഒരു സമൂഹവുമായി പലസ്തീനികള്‍ ലോക മനസാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലുമായി കഴിയുന്ന ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാസ്തുഹാരകളായി കഴിയുന്നവര്‍ ഇവരുടെ രാഷ്ട്രീയ അസ്ഥിത്വം മാനിക്കപ്പെടാതെ ഇസ്രായേല്‍ അമേരിക്കന്‍ സഹായത്തോടെ എല്ലാ അന്താരാഷ്ട്ര ധാരണകളെയും കാറ്റില്‍ പറത്തി ആക്രമണ തേര്‍വാഴ്ച അവിരാമം നടത്തുകയാണ്.
ഏറ്റവും അവസാനം ഗാസാമുനമ്പില്‍ താമസിക്കുന്ന ഏകദേശം പത്ത് ലക്ഷത്തി എന്‍പതിനായിരം പേരെ അവിടെ നിന്ന് തുരുത്താനും ഇഞ്ചിഞ്ചായി കൊന്നൊടുക്കാനുമാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നത്.
91.9% സാക്ഷരതയോടെ ഗാസമുനമ്പില്‍ താമസിക്കുന്നവരില്‍ 99.4% അബ് വംശജരാണ്. ബാക്കി ചെറിയ ഒരു ശതമാനത്തിനുവേണ്ടിയുടെ ഭാവിയില്‍ അവിടെ കുടിയേറ്റപ്പെടാന്‍ സാധ്യതയുള്ള ജൂതന്മാര്‍ക്കുവേണ്ടിയും പാലസ്തീനികളെ കൊന്നൊടുക്കുക എന്നതാണ് സിയോണിസ്റ്റ് പദ്ധതി.

ഗാസയിലെ ദുരിത ബാധിതര്‍ക്ക് ഭക്ഷണവും അവശ്യ ജീവന്‍രക്ഷാ മരുന്നുകളും മറ്റു സാധനങ്ങളും നിഷേധിക്കുന്ന ഉപരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ നിരോധനത്തിനെതെതിരെ ജീവന്‍രക്ഷാ സാമഗ്രികളും ഭക്ഷണവുമായി പോയ അന്താരാഷ്ട്ര സമൂഹത്തിന്റെ കപ്പലുകളെ ആക്രമിച്ച് സമാധാന പ്രവര്‍ത്തകരെ ഒരു മര്യാദയുമില്ലാതെ കൊന്നൊടുക്കുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്.
ഇസ്രയേല്‍ ഒരു രാഷ്ട്രമെന്ന രീതിയിലുള്ള രൂപീകരണം തന്നെ അങ്ങേയറ്റം ധാര്‍ഷ്ട്യവും അഹങ്കാരവും നറഞ്ഞതുമായിരുന്നു. ജൂതവംശ സ്വത്വബോധം അതിന്റെ പാരമ്യത്തിലെത്തിയപ്പോഴാണ് വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന യഹൂദര്‍ പലസ്തീനികളുടെ ജന്മഭൂമിയിലേക്ക് കടന്നുകയറി യൂദരാഷ്ട്രം' സ്ഥാപിച്ചത്. ചരിത്ര പാരമ്പര്യമുള്ള ഓട്ടോമാന്‍ സാമ്ര്യാജ്യത്തിന്റെ ഭാഗമായ പലസ്തീന്‍ ഭൂപ്രദേശം ലോകമഹായുദ്ധത്തിനുശേഷം കൈവശപ്പെടുത്തിയ ബ്രിട്ടീഷ് സാമ്രാജ്യമാണ് 'യൂദ രാഷ്ട്ര' രൂപീകരണത്തിന് തോക്കിന്‍ കുഴലിലൂടെ വഴിയൊരുക്കിയത്. അധിനിവേശത്തിന്റെ എല്ലാ വൃത്തികേടുകളും നിറഞ്ഞ ഒന്നായിരുന്നു ഇത്.
പലസ്തീനില്‍ 1918-ല്‍ 70% ജനങ്ങളും അറബ് വംശജരായിരുന്നെങ്കില്‍ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ സഹായത്തോടെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീന്‍കാരെ നിര്‍ബന്ധിതമായി കുടിയിറക്കി പാലായനം ചെയ്യിച്ചു.
ലോക സാമ്രാജ്യത്വ ശക്തികളുടെ അവിശുദ്ധ ബന്ധത്തിന്റെ സന്തതി കൂടിയാണ് 1948 മെയ് മാസത്തെ ഐക്യരാഷ്ട്രസഭാ പ്രഖ്യാപനവും ഇസ്രായേലിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. ദേശീയ നേതാക്കളായ ഗാന്ധിയും നെഹ്‌റുവുമെല്ലാം പലസ്തീന്‍ മണ്ണിലെ അധിനിവേശത്തെ അംഗീകരിച്ചിരുന്നില്ല. ഐക്യരാഷ്ട്ര സഭയിലെ ഒരു അംഗരാജ്യമായി ഇസ്രായേല്‍ മാറിയശേഷവും ഇന്ത്യ തങ്ഹലുടെ പലസ്തീന്‍ പക്ഷവാദവും സാമ്രാജ്യ-അധിനിവേശ സമീപനവും ഉയര്‍ത്തിപ്പിടിച്ചു.
ഇസ്രായേല്‍ രൂപീകരണ സമയത്തെ ഐക്യരാഷ്ട്രസഭയുടെ നിലപാടുകളും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായിരുന്നു. എന്നുമാത്രമല്ല ആ പ്രഖ്യാപനത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും അന്താരാഷ്ട്ര സമൂഹത്തിനോ ഐക്യരാഷ്ട്രസഭയ്‌ക്കോ നാളിതുവരെ കഴിഞ്ഞില്ല. ജെറുസലേമിന്റെ സ്വയംഭരണമെന്ന യു.എന്‍.സങ്കല്പം അന്നേ തകര്‍ക്കപ്പെട്ടു.
70% തദ്ദേശീയവാസികള്‍ക്കായി പതിച്ചു നല്‍കിയ 43% ഭൂമി എന്ന നീതി രഹിതമായ വീതം വെക്കല്‍പോലും പാലിക്കപ്പെട്ടില്ല. പലസ്തീനുകള്‍ അന്നുമുതല്‍ ആട്ടിയോടിക്കപ്പെടുകയാണ്. കൊല്ലപ്പെടുകയാണ്. ചരിത്രം പുരോഗമന മനുഷ്യ സമൂഹത്തിന് ഒരിക്കലും മാപ്പുതരാത്ത ഒരു സംഭവമാണ് പലസ്തീന്‍ ജനതയുടെ വിധി. രാജ്യവും ഭരണകൂടവും ഇല്ലാത്ത ഒരു ജനത. അവശേഷിക്കുന്ന പലസ്തീന്‍ രാജ്യത്തെ അമേരിക്കയുടെ പിന്തുണയോടെ നിരവധി തവണ വേട്ടയാടിയ ഇസ്രായേല്‍ മാരകമായ യുദ്ധ ഉപകരണങ്ങള്‍ നിരവധി ഉപയോഗിച്ച് കുഞ്ഞുങ്ങളെയും അമ്മമാരെയുമടക്കം നിരവധി പേരെ കൊന്നൊടുക്കി നിരവധി ഭൂമി വീണ്ടും ഇസ്രായേല്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ ജൂത കുടിയേറ്റമുണ്ടായി. പലസ്തീനികള്‍ വിവിധ അറബ് രാജ്യങ്ങളില്‍ പ്രവാസികളായി. പിടിച്ചു നില്‍ക്കുന്നവര്‍ ഉപരോധവും യുദ്ധവും കൊണ്ട് നരിക്കുകയാണ്.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും ജനാഭിപ്രായവും മാനിച്ച് ചില കരാറുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തുകയാണ്. പലസ്തീന്‍ രാജ്യത്തെ തുടച്ചുനീക്കാനാണ് അമേരിക്കന്‍ പിന്തണയോടെ ഇസ്രായേല്‍ ശ്രമിക്കുന്നത്.
ഐക്യ രാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം പലസ്തീനിലെ 61% ജനങ്ങളും പട്ടിണിയുടെ വക്കിലാണ്. പകുതിയിലേറെ പേര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സൗകര്യമില്ല. പകുതിയോളം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമല്ല. നല്ലൊരു ശതമാനം അമ്മമാര്‍ക്കും, പിറന്നു വീഴുന്നതില്‍ 1/3 ശതമാനം കുട്ടികള്‍ക്കും വിളര്‍ച്ചാ രോഗം പിടിപ്പെട്ടിരിക്കുന്നു. തുടര്‍ച്ചയായ ഉപരോധം തദ്ദേശീയ വ്യവസായത്തെയും കൃഷിയേയും താറുമാറാക്കി. ബാഹ്യ സഹായമില്ലാതെ ഒരു ദിവസംപോലും മുന്നോട്ടു പോകാന്‍ കഴിയാത്ത ദുരിത പൂര്‍ണ്ണമായ സഥിതിയിലാണ് ഇന്ന് പലസ്തീന്‍ ജനത.
ഗാസയിലെ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയും ഇടപെടലുമാണ് ഇസ്രായേല്‍ വീണ്ടും സ്വീകരിക്കുന്നത്. പലസ്തീന്‍ ജനതയെ നിരന്തരം പീഡിപ്പിക്കുക മാത്രമല്ല ആരു സഹായിക്കാനും പാടില്ല. ഒരു സഹായവും ഇല്ലാതെ അവരവിടെ നരകിച്ചു മരിക്കട്ടെ. അതിന് ഞങ്ങള്‍ കാവല്‍ നില്‍ക്കും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയില്ല.
പലസ്തീനിലെ നിരാലംബരെ സഹായിക്കുന്നതിനു വേണ്ടിയാണ് ''ഫ്രീ ഗാസാ മൂവ്‌മെന്റ്''എന്ന പ്രസ്ഥാനം രൂപമെടുക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡസ്മണ്ട് ടുട്ടു, നോം ചോനസ്‌കി, മറ്റൊരു നോബല്‍ സമ്മാന ജേതാവ് മേരിഡ് കുറിഗണ്‍ മെഗക്കന്‍ തുടങ്ങിയവരുടെ മുന്‍കൈയോടെയും ആശിര്‍വാദത്തോടെയും രൂപംകൊള്ളുന്നത്.
''ഫ്രീ ഗാസാ മൂവ്‌മെന്റിനോട് തുര്‍ക്കിയിലെ ചില ചാരിറ്റി സംഘടനകളും കൂടി ചേര്‍ന്നപ്പോള്‍ 42 രാജ്യങ്ങളിലെ 700 സന്നദ്ധ പ്രവര്‍ത്തകരുമായി 1000 ടണ്‍ ദുരിതാശ്വാസ സാധനങ്ങളുമായി ആറ് കപ്പലുകളാണ് മെയ് അവസാനം ഗാസയിലേക്ക് പുറപ്പെട്ടത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിസ് വച്ച് കപ്പല്‍ കൊള്ളക്കാരെ പോലെ ഇസ്രയേല്‍ സൈന്യം കപ്പലുകളെ കടന്നാക്രമിക്കുകയായിരുന്നു. ഏകപക്ഷീയമായ കൂട്ടക്കൊലയില്‍ 9 തുര്‍ക്ക് പൗരന്മാര്‍ വധിക്കപ്പെട്ടു. മുപ്പതിലധികം വെടിയുണ്ടകള്‍ ഉപയോഗിച്ച് വളരെ അടുത്തുനിന്നും നിരായുധരായവരെ വെടിവെച്ചു തള്ളുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്. ഏകപക്ഷീയമായ ഈ ആക്രമണത്തെ കയ്യില്‍ കിട്ടിയ തടിയും മറ്റുമായി സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടതിനെ അക്രമമായി ചിത്രീകരിക്കുകയും ആത്മരക്ഷാര്‍ത്ഥം ആക്രമിക്കുകയുമായിരുന്നു. എന്നായിരുന്നു ഈ തെമ്മാടി രാഷ്ട്രത്തിന്റെ ഭാഷ്യം. നിരായുധരായ സന്നദ്ധ സേവകരെ ഒരു അന്താരാഷ്ട്ര മര്യാദയുമില്ലാതെ വെടിവെച്ചു കൊന്നതിന് ഒരു ന്യായവും ഇല്ല. സന്നദ്ധ പ്രവര്‍ത്തകരില്‍ 61 കാരനായ ഇബ്രാഹിമിന്റെ ശരീരത്തുനിന്ന് 4 വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതാണോ ആത്മരക്ഷാര്‍ത്ഥമുള്ള പെരുമാറ്റം.

ഇത് കരുതികൂട്ടിയുള്ള ഏകപക്ഷീയമായ ഒരാക്രമണമായിരുന്നു എന്നു വ്യക്തം.
ഇതിനെതിരെ കണ്ണടച്ച് ഇരുട്ടാക്കാനും നിസ്സംഗരായിരിക്കാനും മനസ്സ് മരവിച്ച സാമ്രാജ്യത്വ ദല്ലാളന്മാര്‍ക്കു മാത്രമേ കഴിയൂ. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഈ കാടന്‍ ആക്രമണത്തെ അവലപിച്ചപ്പോള്‍ പരസ്യമായി ന്യായീകരിച്ചുകൊണ്ട് ഇസ്രയേലിനു പിന്തുണ പ്രഖ്യപിക്കുന്ന സമീപനത്തോടെ അമേരിക്ക വ്യത്യസ്തമായി. ഒപ്പം ഇന്ത്യയും. Change We Can എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഈജിപ്തിലെ കെയ്‌റോയില്‍ നടത്തിയ പ്രസംഗം എത്രമാത്രം പൊള്ളയും അര്‍ത്ഥശൂന്യവുമാണെന്ന് അമേരിക്കന്‍ നിലപാടുകള്‍ വ്യക്തമാക്കുന്നു.
എന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ മൂന്നാംലോക രാജ്യങ്ങള്‍ക്കും ദുര്‍ബ്ബല ജനവഭാഗങ്ങള്‍ക്കൊപ്പവും നിലകൊള്ളുകയും സാന്രാജ്യത്വവിരുദ്ധതയുടെ ചേരിചേരാ നയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഇന്ത്യ,
ലോകം മുഴുവന്‍ അപലപിച്ച ഇസ്രയേല്‍ കാടത്തത്തെ പരസ്യമായി ന്യായീകരിക്കുന്ന അങ്ങേയറ്റം നാണംകെട്ട സമീപനമാണ് സ്വീകരിച്ചത്. ഇത് രാജ്യത്തെ മനുഷ്യ സ്‌നേഹികളെ വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ സമീപനമാണ്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ ഇസ്രയേല്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുവാന്ഡ നിയുക്തനായ റിച്ചാര്‍ഡ് ഗോള്‍ഡണ്‍ സ്റ്റോണ്‍ റിപ്പോര്‍ട്ടിനെതിരെ ഐക്യരാഷ്ട്രസഭയിസ് അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ച ഇന്ത്യ ഒരിക്കല്‍കൂടി തങ്ങളുടെ ഇസ്രയേല്‍ പക്ഷവാദിത്വം പ്രകടമാക്കുകയാണ്. ഇസ്രയേല്‍ രാഷ്ട്രീയ നേതൃത്വത്തിന് സമ്മാനകാഴ്ചകളുമായി പറക്കുന്ന ഇന്ത്യയിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വം നാടിന്റെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനു മുകളില്‍ കയറിനിന്ന് ഓരിയിടുകയാണ്.
നാടിന്റെയും നാട്ടാരുടെയും അഭിലാഷങ്ങളും അഭിപ്രായങ്ങളും ബലികൊടുത്ത് പുത്തന്‍ പ്രമാണി വര്‍ഗ്ഗത്തിന്റെ അമിതാധികാര ദുരയ്ക്കും ലാഭക്കൊതിക്കുമുന്നില്‍ മുട്ടുമടക്കുകയാണ് ഇന്ത്യയിന്ന്.
അമേരിക്ക-ഇന്ത്യ-ഇസ്രയേല്‍ അച്ചുതണ്ടെന്ന അങ്ങേയറ്റം ആശങ്കാജനകമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ത്തുകയാണ്. ഇത് പുതിയ ലോകക്രമത്തിനുള്ള കോപ്പുകൂട്ടലാണ്. ഒരു നൂറ്റാണ്ടു കാലത്തോളം ലോക സാമ്രാജ്യത്തിന്റെ നുകത്തിനുകീഴില്‍ സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ; ലോകത്ത് അവശത അനുഭവിക്കുന്നവന്റെയും, പീഡിതന്റെയും അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്തിരുന്ന ലോകമാന്യന്റെ സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമാവുകയാണ്. 315 കോടി ജനങ്ങളെന്ന ലോകത്തെ വലിയ ജനസഞ്ചയത്തിന്റെ അഭിപ്രായത്തെ സാങ്കേതി ഭൂരിപക്ഷത്തിനുമുകളില്‍ നിന്ന് മാറ്റിമറിക്കുകയും നാളെയുടെ നാശങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. ഇത് ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ കേസ് നടത്തിപ്പിന്റെ അകത്തളത്തില്‍ പ്രായോഗിക വിജയം നേടിയ ന്യായമാണ്. ഇതു തന്നെയാണ് ആണവ ബാധ്യത കരാറിന്റെ പിന്നിലും നടമാടന്‍ പോകുന്നത്. ഇത്തരം ഭരണകൂട ഗൂഢാലോചനകള്‍ക്ക് അന്താരാഷ്ട്ര സിയോണിസ്റ്റ് തെമ്മാടിത്തങ്ങള്‍ക്കുമെതിരെ ജനകീയ ചെറുത്തുനില്‍പ്പാണ് ആവശ്യം. ഇത്തരത്തില്‍ ലോകത്തും രാജ്യത്തും വളര്‍ന്നുവരുന്ന ജനകീയതേരിയുടെ പക്ഷത്തണിചേരാനും, സാമ്രാജ്യ വിരുദ്ധതയുടെ കൊടിയടയാളം ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് കഴിയണം.
'മവി മര്‍മാര' എന്ന കപ്പലിനെ തടഞ്ഞപ്പോള്‍ മനസ് മടിക്കാതെ, സാമ്രാജ്യത്തിനെതിരെ മാ നിഷാദ! പറഞ്ഞ റേച്ചല്‍ കോറിയുടെ നാമധേയത്തിലുള്ള അടുത്ത കപ്പലുമായി ഗാസയിസലേക്ക് പോയ പോരാട്ട വീര്യമുണ്ടല്ലോ . ഇല്ല ഞങ്ങള്‍ മുട്ടുമടക്കില്ല! എന്ന ധീരത. ആ ധീരത ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര ധാരണകലുടെ ഗതിനിയന്ത്രിക്കാനും ജനശക്തിയാണിന്നാവശ്യം. അത് രാജ്യത്തും സംസ്ഥാനത്തും ഗ്രാമഗ്രാന്തരങ്ങളില്‍ പുറത്തുവരാന്‍ കാത്ത് പതുങ്ങി കിടപ്പാണ്. ആ ജനശക്തിയെ ആവാഹിച്ച് ജനപക്ഷ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിലൂടെ മാത്രമെ ഭരണാധികാരികളെ നിയന്ത്രിക്കുവാന്‍ കഴിയൂ...


ജാതീയതയും ജനാധിപത്യത്തിനുവേണ്ടി യോജിച്ച സമരം കെട്ടിപ്പടുക്കുന്ന പ്രശ്‌നവും

കോണ്‍ഗ്രസ് (ഇ) ക്കും ബി.ജെ.പിക്കുമെതിരായ സമരം - ഇടതുപക്ഷ - മതേതര - ജനാധിപത്യശക്തികള്‍ അതിലാണ് ഏര്‍പ്പെട്ടിട്ടുള്ളത് - രണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു: ജാതീയതയും മതപരമായ വര്‍ഗീയതയും. രണ്ടും അന്യോന്യം വ്യതിരക്തങ്ങളാണെന്നതു പോലെതന്നെ പരസ്പര ബന്ധിതവുമാണ്; കാരണം അവ രണ്ടും ദേശീയതയുടെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിഷേധമാണ്.
ഈ പ്രശ്‌നം ശരിയായി മനസ്സിലാക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ 1964-ലെ പരിപാടി പരിശോധിക്കേണ്ടിയിരിക്കുന്നു. ജാതീയത, മതപരമായ വര്‍ഗീയത, ഗോത്രപരമായ വിഭജനവാദം, പ്രാദേശികവാദം, ഭാഷാവാദം തുടങ്ങിയ ഛിദ്രവിഭജനവാദശക്തികളെ കടപുഴക്കിയെറിയാതെയാണ് ഇന്ത്യയില്‍ മുതലാളിത്തം വികസിക്കുന്നത് എന്നതാണ് ഇന്ത്യന്‍ വിപ്ലവത്തെ സംബന്ധിച്ചിടത്തോളം മുഖ്യപ്രശ്‌നമെന്ന് അതില്‍ സുവ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
യൂറോപ്യന്‍ ബൂര്‍ഷ്വാവിപ്ലവങ്ങളെയും ഇന്ത്യന്‍ വിപ്ലവത്തെയും അതില്‍ താരതമ്യപ്പെടുത്തുന്നുണ്ട്. നാടുവാഴിത്ത സമൂഹത്തിലെ കാലഹരണപ്പെട്ടതും ജീര്‍ണിച്ചതുമായ എല്ലാറ്റിനുമെതിരെ നിരന്തരവും വിജയകരവുമായ സമരത്തിലൂടെയാണ് ധ്യത്തേതില്‍ ബൂര്‍ഷ്വാവര്‍ഗം ആവിര്‍ഭവിച്ചത്. 1879-ലെ ഫ്രഞ്ച് വിപ്ലവവും പിന്നീട് നടന്ന ഇതര യൂറോപ്യന്‍ വിപ്ലവങ്ങളും നാടുവാഴിത്ത അധീശവര്‍ഗങ്ങള്‍ക്ക് ഗ്രാമീണ സമൂഹത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം പരിപൂര്‍ണമായി തകര്‍ത്തു.
നേരെമറിച്ച്, ഇന്ത്യയില്‍ പഴയതിനെ തകര്‍ക്കുക എന്ന ജോലി നിറവേറ്റപ്പെട്ടില്ല. ഒന്നര നൂറ്റാണ്ടുകാലം രാജ്യത്ത് ആധിപത്യം ചെലുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളോ, അവരെ പിന്തുടര്‍ന്ന ഇന്ത്യന്‍ ബൂര്‍ഷ്വാസിയോ രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക ഘടന തകര്‍ത്തില്ല; അങ്ങനെ ജാതീയത, വര്‍ഗീയത എന്നിവയുടെയും വിഭജനത്തിന്റെ ഇതരരൂപങ്ങളുടേതുമായ ശക്തികളുടെ ഒരു സമ്മിശ്രരൂപം ഉയര്‍ന്നുവരാന്‍ ഇടയാക്കി.
അതിനാല്‍, ഇന്ത്യന്‍ ജനസാമാന്യത്തിന്റെ ജീവിതത്തില്‍ നാടുവാഴി വര്‍ഗങ്ങള്‍ക്കുള്ള ആധിപത്യത്തിന് അറുതിവരുത്തുയും, നാടുവാഴിത്ത സമൂഹം പൂര്‍ണമായി വിപാടനം ചെയ്യപ്പെട്ടതിനുശേഷം, ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് അനന്തര പരിവര്‍ത്തനത്തിനുള്ള അടിത്തറ വികസിപ്പിക്കുകയും ചെയ്യുന്ന ബൂര്‍ഷ്വാവിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കുകയെന്നത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ജോലിയാണെന്ന് ഞങ്ങളുടെ പാര്‍ട്ടി സുവ്യക്തമാക്കി.
പാര്‍ടി പരിപാടിയിലെ അടിസ്ഥാനപരമായ ഈ കാഴ്ചപാട് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, ''എല്ലാ ലിഖിത ചരിത്രവും വര്‍ഗസമരത്തിന്റെ ചരിത്രമാണെ'' ന്ന മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും സിദ്ധാന്തം ഇന്ത്യയ്ക്കും ബാധകമാണോ എന്ന പ്രശ്‌നം നാം പരിശോധിക്കേണ്ടതുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന ചിലര്‍, മാര്‍ക്‌സിസ്റ്റ് വര്‍ഗസമര സിദ്ധാന്തം ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കു ബാധകമല്ലെന്ന് വാദിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിന്റെ ശരിയായ രൂപമാണോ ഇത്?
വര്‍ഗങ്ങളുടെയും വര്‍സസമൂഹത്തിന്റെയും നിയതമാതൃകകളില്ല എന്നതാണ് മറുപടി. ഇന്ത്യയില്‍ ആവിര്‍ഭവിക്കുകയും വികസിക്കുകയും ചെയ്ത വര്‍ഗസമരത്തിന്റെ മൂര്‍ത്തരൂപമായിരുന്നു ജാതി വ്യവസഥയുടെ ആവിര്‍ഭാവവും തുടര്‍ന്നുള്ള പരിണാമവും. അതോടൊപ്പം മതപരമായ സാമുദായികതയുടെ പ്രത്യയശാസ്ത്രവും ആചാരങ്ങളും ഇന്ത്യയിലെ പ്രാചീന വര്‍ണവ്യവസ്ഥയും പിന്നീട് ജാതികളും ഉപജാതികളുമായി വ്യാപിപ്പിച്ചതും അതോടൊപ്പം സാമൂഹ്യ-സാമ്പത്തികഘടനയില്‍ ആധിപത്യം കയ്യടക്കിയ ജന്മിനാടുവാഴിത്തത്തിന്റെ ആവിര്‍ഭാവവും, വര്‍ഗങ്ങളും വര്‍ഗസമരവും വളര്‍ന്നുവന്നതിന്റെ ഇന്ത്യന്‍ രീതിയായിരുന്നു.
കേരളത്തിലെ ഫ്യൂഡല്‍ വര്‍ഗാധിപത്യത്തിന്റെ സ്വഭാവവിശേഷം, ''ബ്രാഹ്മണരുടെ നേതൃത്വത്തിലുള്ള മേല്‍ജാതിക്കാര്‍ എല്ലാ ജാതികളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചതും, ഗ്രാമീണ ജനസാമാന്യത്തിനുമേല്‍ ജന്മി-നാടുവാഴി ഭൂപ്രഭുക്കള്‍ ആധിപത്യം സ്ഥാപിച്ചതും, നാടുവാഴികളും രാജാക്കന്മാരും ഭരണകൂട-രാഷ്ട്രീയാധിപത്യം  സ്ഥാപിച്ചതുമാണെന്ന് 1947-ല്‍ ഞാനെഴുതിയ ഒരു ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അതിനാല്‍ ജാതിപ്രതിഭാസത്തെ അവഗണിക്കുകയോ ഇതര സാമൂഹ്യശക്തികളുടെ പങ്ക് കുറച്ചുകാണുകയോ ചെയ്യുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതായിരിക്കില്ല. ഒരു വശത്ത് ദേശീയതയ്ക്കും, മറുവശത്ത് ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ജന്മമേകിയത് ഈ മറ്റു ശക്തികളാണ്.

ആധുനിക രാഷ്ട്രവും തൊഴിലാളിവര്‍ഗവുമെന്ന ആശയം നിഷേധിക്കുന്നതാണ് ജാതീയതയും മതപരമായ വര്‍ഗീയതയും. ഒരു രാഷ്ട്രീയശക്തിയായി സംഘടിപ്പിക്കപ്പെടുന്ന ജാതിയോ മസസമുദായമോ ആണ് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമാകുന്നത്. ആധുനിക ഇന്ത്യന്‍ ദേശീയതയ്ക്കും, എല്ലാ ജാതികളിലും സമുദായത്തിലുംപെട്ട അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ വര്‍ഗപരമായ ഐക്യദാര്‍ഢ്യത്തിനും വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. (ഇപ്പോഴും അതുയര്‍ത്തുന്നു) ജാതിസംഘടനകളും ജാത്യാധിഷ്ഠിത രാഷ്ട്രീയകക്ഷികളും സംഘടനകളും മതസമുദായങ്ങളെ അടിസ്ഥാനപ്പെടുത്തിയ കക്ഷികളുമാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ആവിര്‍ഭവിച്ചപ്പോള്‍ തുടക്കത്തില്‍ അത് ഇന്ത്യന്‍ ജനതയുടെയാകെ - അവര്‍ ഏതു ജാതിയില്‍പ്പെട്ടവരെന്നോ വിശ്വസിക്കുന്ന മതസമുദായമേതെന്നോ ഉള്ള ഭേദമില്ലാതെ - പ്രസ്ഥാനമായിരുന്നു. എങ്കിലും പിന്നീട് പ്രസ്ഥാനം വികസിച്ചതോടെ, വിഭാഗീയ വാദപ്രസ്ഥാനങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി - ആദ്യം മുസ്ലീങ്ങളുടേതും (ആള്‍ ഇന്ത്യാ മുസ്ലീംലീഗ്) പിന്നീട് ഇതര മതസമുദായങ്ങളുടെയും ജാതികളുടേതും.
തങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമായ ഒന്നായി ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ സംഭവവികാസത്തെ കണ്ടു. അതിനാല്‍ അവര്‍ ഈ ജാതി-സമുദായസംഘടനകളെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സ്വാതന്ത്ര്യപ്രസ്ഥാനത്തിനെതിരെ തിരിച്ചുവിട്ടു. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനും ഹിന്ദുഭൂരിപക്ഷമായ ഇന്ത്യന്‍ യൂണിയനുമായി ഇന്ത്യ ഒടുവില്‍ വിഭജിക്കപ്പെടുന്നതിലേക്കു നയിച്ചത് ഇതാണ്.
ഇതര സമുദായങ്ങളുടെ (പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍, സിഖുകാര്‍) മാത്രമല്ല വിവിധ മേല്‍-കീഴ് ജാതി ഹിന്ദുക്കളുടെ സംഘടനകളും പാര്‍ട്ടികളും ഇതോടൊപ്പം രൂപംകൊണ്ടു. ഇങ്ങനെ ജാതി-സമുദായാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനത ഭിന്നിച്ചത് പൂര്‍ണമായി മുതലെടുത്ത ബ്രിട്ടീഷ് ഭരണാധികള്‍ ഇന്ത്യ വിടണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ, ബ്രിട്ടീഷ് ഭരണാധികാരികള്‍ 'ഇന്ത്യയെ വിഭജിച്ച് വിട്ടുപോകണ'മെന്ന ആവശ്യമുന്നയിച്ച് എതിര്‍ത്ത മുസ്ലീംലീഗിന് പ്രോത്സാഹനമേകി. മുസ്ലീം ജനസാമാന്യത്തിന്റെ വ്യാപകമായ പിന്തുണ അതിനുണ്ടായിരുന്നത്, ഇന്ത്യയുടെ ഭാഗമായിരുന്ന രണ്ട് രാജ്യങ്ങള്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സഹായകമായി.
ഹിന്ദുസമുദായത്തിലെ കീഴ്ജാതിക്കാരും ഇതുപോലെ സംഘടിപ്പിക്കപ്പെട്ടിരുന്നു. പക്ഷെ രാജ്യത്തിലുടനീളമായി അവ ചിതറിക്കിടന്നിരുന്നതിനാല്‍ (പാകിസ്താന്റെ കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് സാധിച്ചതുപോലെ) പ്രത്യേക ഭൂഭാഗമടങ്ങിയ ഏകരൂപമായ രാജ്യം ആവശ്യപ്പെടാന്‍ അവയ്‌ക്കൊന്നിനും സാധിച്ചില്ല.

സാമുദായികാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങള്‍,  ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഒരു ആര്‍.എസ്.എസ് യുവാവിന് മഹാത്മാഗാന്ധിയെ കൊലചെയ്യാന്‍ കഴിയത്തക്കവിധത്തില്‍ ഹൈന്ദവ സങ്കുചിതത്വവാദികള്‍ക്കു കരുത്ത് ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. അദ്ദേഹം (മഹാത്മാ) മുസ്ലീങ്ങളോട് പക്ഷപാതം കാണിച്ചുവെന്നും ഹിന്ദുക്കള്‍ക്ക് എതിരായിരുന്നുവെന്നും ആരോപിക്കപ്പെട്ടു.
വിജയകരമായ ആ പദ്ധതിയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള വര്‍ഷങ്ങളില്‍ സാമുദായിക രാഷ്ട്രീയാടിസ്ഥാനത്തില്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സിഖുകാരുടെയും ക്രൈസ്തവരുടെയും സാമുദായിക ദൃഢീകരകരണത്തിലേക്ക് നയിച്ചു. വിഭാഗീയ സംഘടനകള്‍ ഉന്നയിച്ച വിഭാഗീയ ആവശ്യങ്ങളെ ഹിന്ദുസമൂഹത്തിലെ മേല്‍-കീഴ് ജാതികളിലും അതുപോലെ മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രൈസ്തവര്‍ മുതലായ മതന്യൂനപക്ഷങ്ങളിലുംപെട്ട വിപുലമായ സാമാന്യജനങ്ങള്‍ പിന്താങ്ങുന്നുണ്ട്.
ജാതീയതയുടെയും മതവര്‍ഗീയതയുടെയും ശിഥിലീകരണം വിഭജനവാദ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയും പ്രചാരണത്തിലൂടെയും നേരിടാന്‍ കഴിയുമെന്നാണ് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കള്‍ (അവരില്‍ ഏറ്റവും ഉന്നതനായ മഹാത്മാഗാന്ധി ഉള്‍പ്പെടെ) കരുതിയത്. അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനങ്ങള്‍ക്കിടയില്‍നിന്നും - പട്ടിക ജാതിക്കാര്‍, പട്ടികവര്‍ഗ്ഗങ്ങള്‍, ഹിന്ദു സമൂഹത്തിലെ മറ്റു പിന്നോക്ക ജാതിക്കാര്‍ എന്നിവരും മതന്യൂനപക്ഷങ്ങളും - വിശേഷിച്ച് മുസ്ലീം,സിഖ്, ക്രിസ്ത്യന്‍ - ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വേരുകള്‍ പിഴുതുമാറ്റാതെ രാഷ്ട്രീയപ്രക്ഷോഭവും പ്രചാരണവും കൊണ്ട് ഫലമില്ലെന്നാണ് മറുവശത്ത് മാര്‍ക്‌സിസ്റ്റുകാര്‍ വിശ്വസിച്ചത്. മര്‍ദിത സമുദായങ്ങള്‍ നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും, അതോടൊപ്പം എല്ലാ ജാതികളിലും മതസമുദായങ്ങളിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളെ അണിനിരത്തിയുള്ള വര്‍ഗസമരം ചിട്ടയായി സംഘടിപ്പിക്കുകയും ചെയ്യുന്ന ഉദ്ഗ്രഥിത പരിപാടികൊണ്ടു മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ.



ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

ഇന്ത്യയില്‍ ചരിത്രത്തിലുടനീളം ജാതിയും സമുദായവും രാഷ്ട്രീയവും നിലനിന്നിരുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ ഈ പ്രബന്ധത്തിന്റെ തലക്കെട്ട് ഇടയാക്കിയേക്കും.
ചരിത്രപരമായി ഇത് വാസ്തവമല്ല. എന്തുകൊണ്ടെന്നാല്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രാചീന കാലഘട്ടത്തില്‍ - സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ - ജാതിയോ മത സമുദായമോ ഉണ്ടായിരുന്നില്ല.  പിന്നീടുള്ള കാലഘട്ടങ്ങളിലാണ് ഈ പ്രതിഭാസങ്ങളില്‍ ഓരോന്നും ഉടലെടുത്തും വികസിച്ചതും അവയുടെ ഉദ്ഭവവും വികാസവും ചരിത്രഗവേഷണത്തിന് വിഷയമാകേണ്ട കാര്യങ്ങളാണ്. ആ രംഗത്തേക്ക് കടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ഒരു ഘട്ടത്തില്‍ - ബ്രിട്ടീഷ് ആക്രമണത്തിന്റെ ഘട്ടത്തില്‍ മഹത്തായ ഈ രാജ്യത്തെ ഒരു ബ്രിട്ടീഷ് കോളനിയാക്കി മാറ്റുന്നതില്‍ ഈ പ്രതിഭാസങ്ങള്‍ എന്തു സംഭാവന നല്‍കി എന്ന് പരിശോധിക്കുന്നതാണ് കൂടുതല്‍ പ്രധാനം. ചരിത്രപരമായ ഭൗതികവാദത്തിന്റെ സ്ഥാപകനായ കാള്‍ മാര്‍ക്‌സ്, 1853 ല്‍ എഴുതിയ ഒരു പത്രലേഖനത്തില്‍ പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ ഇവിടെ വളരെയേറെ മാര്‍ഗദര്‍ശകമാണ്.
പ്രവിശ്യകളിലെ മുഗള്‍ഭരണാധികാരികള്‍ മഹത്തായ (ബൃഹത്തായ) മുഗള്‍ സാമ്രാജ്യത്തെ തകര്‍ത്തു. മറാഠര്‍ ഈ പ്രവിശ്യാധികാരികളെ തകര്‍ത്തു. അഫ്ഗാനികള്‍ മറാഠരെ തകര്‍ത്തു. അങ്ങനെ എല്ലാവരും എല്ലാവര്‍ക്കുമെതിരായി മല്ലടിച്ചുകൊണ്ടിരുന്നപ്പോള്‍ കടന്നു വന്ന ബ്രിട്ടീഷുകാര്‍ അവരെയെല്ലാം തളര്‍ത്തി.
ഇതെന്തുകൊണ്ടു സംഭവിച്ചു? മാര്‍ക്‌സ് ഉത്തരം നല്‍കുന്നു.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലെന്നതിനു പുറമേ ഗോത്രങ്ങള്‍ തമ്മില്‍ തമ്മിലും വഴക്കിട്ടു നിന്ന ഒരു രാജ്യമാണ്ത്. പൊതുവിലുള്ള വെറുപ്പിന്റെയും അതില്‍പ്പെട്ടവരുടെയും സഹജമായ അകല്‍ച്ചയുടെയും ഫലമായുള്ള എന്തോ ഒരുതരം സന്തുലനത്തില്‍ അധിഷ്ഠിതമായിരുന്ന ഒരു സമൂഹമാണത്. അങ്ങനെയുള്ള ഒരു രാജ്യവും അങ്ങനെയുള്ള ഒരു സമൂഹവും ആരുടെയെങ്കിലും വെട്ടിപ്പിടുത്തത്തിന് ഇരയായില്ലെങ്കിലല്ലേ അത്ഭുതത്തിനവകാശമുള്ളൂ? ഇന്ത്യയുടെ പഴയ ചരിത്രത്തെപ്പറ്റി നമുക്ക് യാതൊന്നുമറിയില്ലെന്നു വച്ചാല്‍ തന്നെയും ഇന്ത്യയെ ഈ സന്ദര്‍ഭത്തിലും ഇംഗ്ലീഷ് അടിമത്തത്തില്‍ അടക്കിനിര്‍ത്തിയിരിക്കുന്നത് ഇന്ത്യ തന്നെ ചെലവിനു കൊടുക്കുന്ന ഒരു ഇന്ത്യന്‍ സൈന്യമാണെന്ന അനിഷേധ്യമായ വസ്തുത നമ്മുടെ മുമ്പിലില്ലേ?
അങ്ങനെ ''ഇന്ത്യയില്‍ ജാതിയുടെയും സമുദായത്തിന്റെ രാഷ്ട്രീയത്തിന്റെയും വികാസം'' രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനും, രാജ്യത്തെ സാമൂഹ്യഘടന, സമ്പദ്ഘടന, രാഷ്ട്രീയം, സംസ്‌കാരം എന്നിവയ്ക്കുമേല്‍ വിദേശാധിപത്യം സ്ഥാപിതമാകുന്നതിനും ഇടയാക്കി. എന്നാല്‍ ഈ സ്വാതന്ത്ര്യം നഷ്ടമായത്, വിദേശാധിപതികള്‍ക്കെതിരെ ജനകീയഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനതയെ ബോധ്യപ്പെടുത്തി. പിറന്ന ജാതി, മതവിശ്വാസാനുഷ്ഠാനങ്ങള്‍ സംസാരഭാഷ - ഇതൊക്കെ എന്തുതന്നെയായാലും ഇന്ത്യാക്കാരെല്ലാം ഒന്നാണെന്ന ബോധം, പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭം കുറിച്ച് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ഉളവാക്കി.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പരിപാടിയിലെ മുഖ്യ ഇനങ്ങള്‍ താഴെപ്പറയുന്നവയായിരുന്നുവെന്നത് അര്‍ഥവത്താണ്.
1. ഹിന്ദു മുസ്ലീം ഐക്യം
2. ഹിന്ദു സമുദായത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരും പിന്നോക്കക്കാരുമായ ജാതികളുടെയും ഗോത്രങ്ങളുടെയും ഉദ്ധാരണം;
3. മാതൃഭാഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബോധന മാധ്യമവും ഭരണഭാഷയുമാക്കല്‍;
4. പ്രവിശ്യകളെയും സംസ്ഥാനങ്ങളെയും ഭാഷാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കല്‍ മുതലായവയാണത്.

സ്വാതന്ത്ര്യ പ്രസ്ഥാനം ഇങ്ങനെ ദേശീയ ഐക്യത്തിന്റേതായ ഒരു പരിപാടി ആവിഷ്‌ക്കരിച്ചുവെങ്കിലും രാഷ്ട്രീയ സംഘടനകളുടെയും പാര്‍ട്ടികളുടെയും നേതാക്കളോ അണികളോ ജാതി-മത മനോഭാവത്തില്‍ നിന്ന് വിമുക്തരായില്ല. ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍-സവര്‍ണ്ണ ഹിന്ദുക്കള്‍ വിശേഷിച്ചും - രാജ്യം സ്വാതന്ത്ര്യം നേടിയാല്‍ പുരാതന മൗര്യ-ഗുപ്ത സാമ്രാജ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടു. മുസ്ലീം സമുദായത്തില്‍ നിന്നുള്ള അവരുടെ അതേ തരക്കാര്‍ ഇതുപോലെ സ്വപ്നം കണ്ടത് ദല്‍ഹി സുല്‍ത്താന്‍ വാഴ്ചയും മുഗള്‍സാമ്രാജ്യവും പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു; അവരുടെ കണ്ണില്‍ അതായിരുന്നു യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഹൈന്ദവ ജാതികളിലും ഗോത്രസമുദായങ്ങളിലുംപെട്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും പങ്കാളികള്‍ക്കും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയെക്കുറിച്ച് അവരവരുടേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
സ്വാതന്ത്ര്യപ്രസ്ഥാനത്തിന് എതിരായ തങ്ങളുടെ സമരത്തില്‍ പ്രയോഗിക്കാവുന്ന ശക്തമായ ഒരായുധം ജാതീയതിയിലും മറ്റും ഉണ്ടെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ കണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഹൈന്ദവമായ ഇന്ത്യന്‍ യൂണിയനും മുസ്ലീങ്ങളുടേതായ പാകിസ്ഥാനുമായി ഇന്ത്യയെ ആത്യന്തികമായി വിഭജിക്കുന്നതില്‍ അവരുടെ അടവുകള്‍ ചെന്ന് കലാശിച്ചു. ജാതീയവും സാമുദായികവും മറ്റുമായ ഛിദ്രശക്തികളെ ഉപയോഗപ്പെടുത്തിയതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് കഴിവേകുന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ സ്വാഭാവവിശേഷം യുഗങ്ങളായി നിലനിന്നിരുന്നുവെന്ന് ഗൗരവബോധമുള്ള ദേശീയവാദികള്‍ അംഗീകരിക്കണം.
1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്രപശ്ചാത്തലം ഇതായിരുന്നു. സാമുദായികാടിസ്ഥാനത്തില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെടുക മാത്രമല്ല, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രാഷ്ട്രീയം ഹൈന്ദവ-മുസ്ലീം പുനരുത്ഥാനവാദം, ഹൈന്ദവ സമുദായത്തിലെ കീഴ്-മേല്‍ ജാതികളുടെ സങ്കുചിതത്വം വിഭാഗീയത എന്നിവയുടെയും മറ്റു പല ഛിദ്രശക്തികളുടെയും ചുറ്റുമായികറങ്ങുകയായിരുന്നു. അതിനാല്‍ മതേതര ജനാധിപത്യവാദികള്‍ രാഷ്ട്രത്തിന്റെ ഭാവിയെയും അതിന്റെ ഐക്യത്തെയും അഖണ്ഡതയെയും സംബന്ധിച്ച് ശരിയായും അസ്വാസ്ഥ്യം കൊള്ളുന്നു. അവരുടെ ആശങ്കകളിലും അസ്വാസ്ഥ്യങ്ങളിലും പങ്കുചേരുമ്പോള്‍ തന്നെ ഈ ദു:സ്ഥിതിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന തികഞ്ഞ പ്രത്യാശ എനിക്കുണ്ട്. എന്തുകൊണ്ടെന്നാല്‍, ജാതീയതയുടെയും വര്‍ഗീയതയുടെയും ഇതരവിഭാഗീയ ശക്തികളുടെയും മുന്നറ്റം തടയാന്‍ സഹായകമായ രണ്ട് ശക്തികളുണ്ട്.
ഒന്നാമതായി ദേശീയൈക്യത്തിനും കെട്ടുറപ്പിനും വേണ്ടി നിലകൊണ്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകം. ജാതീയതക്കും വര്‍ഗീയതക്കും ഇതര വിഭാഗീയ-ശിഥിലീകരണശക്തികള്‍ക്കും എതിരെ നിലകൊള്ളാന്‍ സന്നദ്ധരായ, പതിനായിരക്കണക്കില്‍ വരുന്ന സാധാരണ കോണ്‍ഗ്രസുകാരും ഇതര രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങളും ഒരു കക്ഷിയും പെടാത്തവരായ ജനാധിപത്യവാദികളും.
രണ്ടാമതായി, വ്യാവസായിക-കാര്‍ഷിക തൊഴിലാളികള്‍ അധ്വാനിക്കുന്ന കര്‍ഷകരും ഇടത്തരക്കാരും, ബുദ്ധിജീവികള്‍, ഉപരിവര്‍ഗങ്ങളിലെ തന്നെ പുരോഗമനവിഭാഗങ്ങള്‍ തുടങ്ങി അധ്വാനിക്കുന്ന ജനങ്ങളുടെ സംഘടിത വര്‍ഗപ്രസ്ഥാനങ്ങള്‍. ജാതി-സമുദായ-ഗോത്ര-ഭാഷാഭേദങ്ങള്‍ക്കതീതമായി സാമാന്യജനതയുടേതായ ഒറ്റക്കൊടിക്കീഴില്‍ അവരുടെ സംഘടനകളെയും സമരങ്ങളെയും ഒന്നിപ്പിക്കുന്നു. ദേശീയൈക്യത്തിനെയും ഉദ്ഗ്രഥനത്തിനും കരുത്തേകുന്ന വേദി ഇതാണ്.
''ഇന്ത്യയില്‍ ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ'' ഉദ്ഭവിക്കുകയും വികസിക്കുകയും ചെയ്തതിനെക്കുറിച്ച് ഗവേഷണം നടത്തുകയല്ല, മറിച്ച് ജാതീയവും സാമുദായികവും മറ്റുമായ വിഭാഗീയശക്തികളുടെ രാഷ്ട്രീയത്തിനെതിരെ കര്‍മരംഗത്തിറങ്ങുകയാണ് പ്രധാനമെന്ന് ഉപസംഹാരമായി ഞാന്‍ പ്രസ്താവിക്കട്ടെ. കേരളത്തെ സംബന്ധിച്ച് ഇതാണ് വാസ്തവം.


ടാലന്റ് സെര്‍ച്ചും റോഡ്‌ഷോയും പിന്നെ രാഹുല്‍ഗാന്ധിയും

ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായി മാധ്യമങ്ങള്‍ വാഴ്ത്തിയ  'റോഡ്‌ഷോ', തട്ടുകടയിലെ ഭക്ഷണവും വ്യോമസേനാ വിമാനത്തിലെത്തിയ സഫാരികാറും ഒക്കെയായി അല്പനേരം ആരവം സൃഷ്ടിച്ച സോപ്പുകുമിളപോലെ പൊട്ടിത്തകര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയകുടുംബത്തിലെ ക്രോണിക് ബാച്ചിലറായ ഈ ഇളമുറത്തമ്പുരാന്‍ 'സെല്‍ഫ് മാര്‍ക്കറ്റിംഗില്‍' ആചാര്യ പദവി നേടിക്കഴിഞ്ഞു.  ഫൈവ് സ്റ്റാര്‍ ജീവിതവും തറനിരപ്പിലുള്ള  ചിന്തയും കേരളീയയുവത്വവുമായി പങ്കുവെച്ചശേഷമാണ് രാഹുല്‍ മടങ്ങിയത്. അദ്ദേഹത്തിന്റെ ചിന്താശകലങ്ങള്‍ ഭാവികേരളത്തിന്റെ അടിത്തറയാകുമെന്ന് ഒരുപത്രമുത്തശ്ശി പുലമ്പുകയുണ്ടായി. അദ്ദേഹം ഇന്ത്യയെ രണ്ടായി വിഭജിച്ചു. ഒന്ന്-സാധാരണക്കാരന്റെ ഇന്ത്യ, രണ്ട് പ്രൊഫഷണലുകളുടെ ഇന്ത്യ. കൈയ്യടിക്കുവേണ്ടിയാണെങ്കിലും ചിലയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം തുറന്നുപറയാന്‍ തയ്യാറായി. ഈ വിഭജനം ഒരു ഗവേഷണപ്രബദ്ധത്തിന് വക നല്കുന്നുണ്ട്. അന്തംവിട്ട ആഗോളവത്ക്കരണം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശതകോടി ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് എന്തുപ്രതീക്ഷയാണ് രാഹുല്‍ നല്‍കുന്നത്? 35 കോടിയോളം ചെറുപ്പക്കാര്‍ മാസം 500 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്.  7 കോടി കുട്ടികള്‍  സ്‌കൂളിന്റെ തിരുമുറ്റം കാണുന്നില്ല. ജനസംഖ്യയുടെ പകുതിയിലേറെയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
ഐക്യരാഷ്ട്രസഭയുടെ വികസനസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പടിപടിയായി പിന്നോട്ടെക്കുപോയി ഇപ്പോള്‍ 131-ാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം വിശപ്പ് അനുഭവിക്കുന്നവര്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്. ആഗോളവിശപ്പ് സൂചികയില്‍ (world Hunger Index)  എത്യോപിയ്ക്കും പിന്നിലാണ് ഇന്ത്യ. ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യം ഇപ്പോഴും തീരാശാപമായി തുടരുന്നു.
 വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാരമില്ല. 1/2 മണിക്കൂറില്‍ ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഭാര്യമാരെ വിറ്റ് അഷ്ടിക്കുവകതേടുന്നതായുള്ള വാര്‍ത്ത സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഇന്നും രാജ്യം മുക്തരായിട്ടില്ല. ആം ആത്മിഎന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലെ മുഖവായ കത്തിന് എന്തു സംഭവിച്ചു എന്ന്     രാഹുല്‍ ചിന്തിക്കണം.
ആകാശസഞ്ചാരവും റോഡ്‌ഷോയുമായി ഊരുചുറ്റുമ്പോള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിസദ്ധികള്‍ മനസിലാക്കാനും അത് പരിഹരിക്കാനുമുള്ള പദ്ധതികള്‍ നിര്‍ദ്ദേശിക്കാനെങ്കിലും രാഹുലിന് കഴിയണമായിരുന്നു. അഭ്യസ്തവിദ്യരായ തൊഴിലില്ലാപ്പട ഏറ്റവുമധികം ഉള്ള രാജ്യമാണ് നമ്മുടേത്. ആഗോളവത്ക്കരണവും സ്വാതന്ത്രവ്യാപാരകരാറുകളുമെല്ലാം തകര്‍ന്നെരിഞ്ഞ കാര്‍ഷികമേഖലയ്ക്ക് തൊഴില്‍ പ്രധാനം ചെയ്യാനാകുന്നതല്ല. ഗ്രാമീണ ദാരിദ്ര്യം യുവാക്കളെ നഗരത്തിന്റെ പ്രാന്തങ്ങളിലേക്കും സംഘടിത കുറ്റകൃത്യങ്ങളിലേക്കും നയിക്കുകയാണ്. കൊടിയചൂഷണവും ഇച്ഛാഭംഗവും കടുത്ത അസംതൃപ്തിയും യുവമനസ്സുകളെ വേട്ടയാടുകയാണ്. ഇവരുടെ ജീവിതത്തെ സമുദ്ധരിക്കാന്‍ എന്തുപദ്ധതിയാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റിനോട് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിക്കുന്നതെന്നറിയാന്‍ താല്പര്യമുണ്ട്.
സാമ്രാജ്യത്വ മുതലാളിത്ത വികസനം സൃഷ്ടിച്ച അരക്ഷിതാവസ്ഥ നഗരപ്രദേശങ്ങളില്‍ വന്‍ സാമൂഹ്യദുരന്തമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സകുടുംബ ആത്മഹത്യകള്‍ പെരുകുന്നു. ഉയരുന്ന ആത്മഹത്യാനിരക്ക് അമ്പരപ്പുളവാക്കുന്നു. ആത്മഹത്യകളില്‍ നല്ലൊരു ശതമാനത്തിലധികം 17-35 നും ഇടയില്‍ പ്രായമുള്ളവരാണ്. യുവജനങ്ങളുടെ അരക്ഷിതാവസ്ഥ ഇത് വെളിവാക്കുന്നു. സാമൂഹ്യസുരക്ഷിതത്വ സംവിധാനത്തില്‍ നിന്നും പിന്‍വാങ്ങിയും, തൊഴിലില്ലാവികസനം (Jobless growth  ) സൃഷ്ടിച്ചും മുന്നേറുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളാണ് ഇത്തരം സമൂഹ്യദുരന്തങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
രാഹുലിന്റെ സന്ദര്‍ശനം ടാലന്റ് സെര്‍ച്ചിന്റെ ഭാഗമാണ്. ജനകീയ നേതൃത്വം സ്വഭാവികമായും ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടുന്ന രാഷ്ട്രീയ പര്‍ട്ടികള്‍ക്ക് നേതാക്കളുടെ ക്ഷാമമുണ്ടാകില്ല. ജനങ്ങളില്‍നിന്നും അന്യവല്ക്കരിക്കപ്പെട്ട ഒരു പാര്‍ട്ടിക്ക പ്രൊഫഷണല്‍  നേതൃത്വം  ആവശ്യമാണ്.  ഇന്ത്യയിലെ 2%ത്തിനുതാഴെ വരുന്ന  പ്രൊഫഷണല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടിക്ക്  കോര്‍പ്പറേറ്റ് മാനേജര്‍മാരേപോലുള്ള മാറുവരുന്ന നേതാക്കളെയാണ് വേണ്ടത്.

അലിവില്ലാത്ത ഹൃദയമുള്ള പ്രൊഫഷണലുകളെ റിക്രൂട്ടുചെയ്യാന്‍ നടത്തുന്ന ടാലന്റ് സെര്‍ച്ച് ജനവിരുദ്ധവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോര്‍പ്പറേഷന്റെ സി ഇ ഒ തസ്തികയിലിരുന്ന് 'Dirty Salary' വാങ്ങി സേവനമനുഷ്ഠിക്കുന്ന രാഹുലിന്റെ സേവനം ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് തിരിച്ചറിയാനാകും.  കോളേജുകളിലെ സന്ദര്‍ശനം തട്ടുകടയിലെ ചായകുടി, ദളിത് വീടുകളിലെ സന്ദര്‍ശനം എന്നിവ വിലകുറഞ്ഞ സെല്‍ഫ് മാര്‍ക്കറ്റിംഗ്  തന്ത്രം മാത്രമാണ്. മണിക്കൂറില്‍ 4 ലക്ഷം രൂപ ചെലവുവരുന്ന ചാര്‍ട്ടഡ് ഫൈ്‌ളറ്റില്‍ കറങ്ങിനടക്കുന്നയാള്‍ക്ക് ഒരു ദിവസത്തെ ദളിത്ഗൃഹശയനം വെറുമൊരു ഗിമ്മിക്കാണെന്ന് മനസ്സിലാക്കുവാന്‍ സ്വബോധമുള്ളവര്‍ക്ക് ബാധിക്കും.
ഭാവിപ്രധാനമന്ത്രിയാകാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയക്കനുസരിച്ചുള്ള ഡ്രസ്സ് റിഹേഴ്‌സലാണ് ഇതെല്ലാമെന്ന് ഏത് രാഷ്ട്രീയ നിരീക്ഷകനും ബോധ്യമാകും. ഭാരതത്തിലെ ജനങ്ങള്‍ അര്‍ദ്ധപട്ടിണിക്കാരും അല്പവസ്ത്രധാരികളുമാണെന്ന് ബോധ്യപ്പെട്ട മഹാത്മാഗാന്ധി   കോട്ടും സൂട്ടും ഊരിയെറിഞ്ഞ്  അവരിലൊരാളായിമാറി ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞ ഈ ജനസ്‌നേഹമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. റോഡ് ഷോയ്ക്ക് ഇറങ്ങുംമുമ്പ് രാഹുല്‍ എന്റെ സത്യന്വേഷണ പരീക്ഷകളുടെ ആമുഖമെങ്കിലും വായിക്കണമായിരുന്നു.
കില്ലര്‍ ജീന്‍സും ആക്ഷന്‍ ഷൂസും ചുണ്ടില്‍ നാടന്‍ പാട്ടുമായി നാടുതെണ്ടുന്ന ചില പോസ്റ്റ്‌മോഡേണ്‍ നാടന്‍പാട്ട് കലാകാരനെയാണ് 'രാഹുല്‍ചിത്രം' ഓര്‍മ്മപ്പെടുത്തുന്നത്. യുവജനങ്ങളുടെ ഇന്ത്യനേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മകമായ പദ്ധതികളോ പരിപാടികളോ മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. അവസരനിഷേധത്തെക്കുറിച്ച്  തുറന്നടിച്ച രാഹൂല്‍ തന്റെ പാര്‍ട്ടിയുടെ നയങ്ങളാണ് ഇതിനിടയാക്കിയതെന്ന കാര്യം കൗശലപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരനുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു എന്നു തെളിയിക്കാന്‍ അഴകിയ രാവണനുശേഷം കെട്ടി ഞാനൊരു വേദനിക്കുന്ന രാഷ്ട്രീയക്കാരനാണെന്നു രാഹൂല്‍ വിലപിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് സംഘടിപ്പിക്കുന്ന സന്ദര്‍ശനങ്ങളും തട്ടുകടയിലെ ചായകുടിയും കുടിലിലെ താമസവുമൊക്കെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കുടുംബാധിപത്യം നിലനിര്‍ത്താന്‍ മാധ്യമ അകമ്പടിയോടെ രാഹുല്‍കാട്ടുന്ന ഈ രാഷ്ട്രീയ ഗിച്ചിക്കുകള്‍ സത്യമായഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ അശ്‌ളീലമാണ്.