Join The Community

Search

Sunday, January 9, 2011

പാലസ്തീന്‍

കഴിഞ്ഞ അറുപത്തി രണ്ട് വര്‍ഷക്കാലമായി ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നതും മനസ്സാക്ഷിയില്ലാത്തതുമായ രാഷ്ട്രീയ അതിക്രമവും അഹങ്കാരവുമാണ് സിയോണിസ്റ്റുകള്‍ പാലസ്തീനില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ മെയ് 31ന് 'മവി വര്‍മാര' എന്ന കപ്പലിനുനേരെയും 'എം.വി.റേച്ചല്‍ കോറി' എന്ന ദുരിതാശ്വാസ കപ്പലിനു നേരെയും നടത്തിയ ആക്രമണങ്ങള്‍.
ഛിന്നഭിന്നമാക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്പവും ഒരു സമൂഹവുമായി പലസ്തീനികള്‍ ലോക മനസാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലുമായി കഴിയുന്ന ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാസ്തുഹാരകളായി കഴിയുന്നവര്‍ ഇവരുടെ രാഷ്ട്രീയ അസ്ഥിത്വം മാനിക്കപ്പെടാതെ ഇസ്രായേല്‍ അമേരിക്കന്‍ സഹായത്തോടെ എല്ലാ അന്താരാഷ്ട്ര ധാരണകളെയും കാറ്റില്‍ പറത്തി ആക്രമണ തേര്‍വാഴ്ച അവിരാമം നടത്തുകയാണ്.
ഏറ്റവും അവസാനം ഗാസാമുനമ്പില്‍ താമസിക്കുന്ന ഏകദേശം പത്ത് ലക്ഷത്തി എന്‍പതിനായിരം പേരെ അവിടെ നിന്ന് തുരുത്താനും ഇഞ്ചിഞ്ചായി കൊന്നൊടുക്കാനുമാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നത്.
91.9% സാക്ഷരതയോടെ ഗാസമുനമ്പില്‍ താമസിക്കുന്നവരില്‍ 99.4% അബ് വംശജരാണ്. ബാക്കി ചെറിയ ഒരു ശതമാനത്തിനുവേണ്ടിയുടെ ഭാവിയില്‍ അവിടെ കുടിയേറ്റപ്പെടാന്‍ സാധ്യതയുള്ള ജൂതന്മാര്‍ക്കുവേണ്ടിയും പാലസ്തീനികളെ കൊന്നൊടുക്കുക എന്നതാണ് സിയോണിസ്റ്റ് പദ്ധതി.

ഗാസയിലെ ദുരിത ബാധിതര്‍ക്ക് ഭക്ഷണവും അവശ്യ ജീവന്‍രക്ഷാ മരുന്നുകളും മറ്റു സാധനങ്ങളും നിഷേധിക്കുന്ന ഉപരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ നിരോധനത്തിനെതെതിരെ ജീവന്‍രക്ഷാ സാമഗ്രികളും ഭക്ഷണവുമായി പോയ അന്താരാഷ്ട്ര സമൂഹത്തിന്റെ കപ്പലുകളെ ആക്രമിച്ച് സമാധാന പ്രവര്‍ത്തകരെ ഒരു മര്യാദയുമില്ലാതെ കൊന്നൊടുക്കുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്.
ഇസ്രയേല്‍ ഒരു രാഷ്ട്രമെന്ന രീതിയിലുള്ള രൂപീകരണം തന്നെ അങ്ങേയറ്റം ധാര്‍ഷ്ട്യവും അഹങ്കാരവും നറഞ്ഞതുമായിരുന്നു. ജൂതവംശ സ്വത്വബോധം അതിന്റെ പാരമ്യത്തിലെത്തിയപ്പോഴാണ് വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന യഹൂദര്‍ പലസ്തീനികളുടെ ജന്മഭൂമിയിലേക്ക് കടന്നുകയറി യൂദരാഷ്ട്രം' സ്ഥാപിച്ചത്. ചരിത്ര പാരമ്പര്യമുള്ള ഓട്ടോമാന്‍ സാമ്ര്യാജ്യത്തിന്റെ ഭാഗമായ പലസ്തീന്‍ ഭൂപ്രദേശം ലോകമഹായുദ്ധത്തിനുശേഷം കൈവശപ്പെടുത്തിയ ബ്രിട്ടീഷ് സാമ്രാജ്യമാണ് 'യൂദ രാഷ്ട്ര' രൂപീകരണത്തിന് തോക്കിന്‍ കുഴലിലൂടെ വഴിയൊരുക്കിയത്. അധിനിവേശത്തിന്റെ എല്ലാ വൃത്തികേടുകളും നിറഞ്ഞ ഒന്നായിരുന്നു ഇത്.
പലസ്തീനില്‍ 1918-ല്‍ 70% ജനങ്ങളും അറബ് വംശജരായിരുന്നെങ്കില്‍ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ സഹായത്തോടെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീന്‍കാരെ നിര്‍ബന്ധിതമായി കുടിയിറക്കി പാലായനം ചെയ്യിച്ചു.
ലോക സാമ്രാജ്യത്വ ശക്തികളുടെ അവിശുദ്ധ ബന്ധത്തിന്റെ സന്തതി കൂടിയാണ് 1948 മെയ് മാസത്തെ ഐക്യരാഷ്ട്രസഭാ പ്രഖ്യാപനവും ഇസ്രായേലിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. ദേശീയ നേതാക്കളായ ഗാന്ധിയും നെഹ്‌റുവുമെല്ലാം പലസ്തീന്‍ മണ്ണിലെ അധിനിവേശത്തെ അംഗീകരിച്ചിരുന്നില്ല. ഐക്യരാഷ്ട്ര സഭയിലെ ഒരു അംഗരാജ്യമായി ഇസ്രായേല്‍ മാറിയശേഷവും ഇന്ത്യ തങ്ഹലുടെ പലസ്തീന്‍ പക്ഷവാദവും സാമ്രാജ്യ-അധിനിവേശ സമീപനവും ഉയര്‍ത്തിപ്പിടിച്ചു.
ഇസ്രായേല്‍ രൂപീകരണ സമയത്തെ ഐക്യരാഷ്ട്രസഭയുടെ നിലപാടുകളും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായിരുന്നു. എന്നുമാത്രമല്ല ആ പ്രഖ്യാപനത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും അന്താരാഷ്ട്ര സമൂഹത്തിനോ ഐക്യരാഷ്ട്രസഭയ്‌ക്കോ നാളിതുവരെ കഴിഞ്ഞില്ല. ജെറുസലേമിന്റെ സ്വയംഭരണമെന്ന യു.എന്‍.സങ്കല്പം അന്നേ തകര്‍ക്കപ്പെട്ടു.
70% തദ്ദേശീയവാസികള്‍ക്കായി പതിച്ചു നല്‍കിയ 43% ഭൂമി എന്ന നീതി രഹിതമായ വീതം വെക്കല്‍പോലും പാലിക്കപ്പെട്ടില്ല. പലസ്തീനുകള്‍ അന്നുമുതല്‍ ആട്ടിയോടിക്കപ്പെടുകയാണ്. കൊല്ലപ്പെടുകയാണ്. ചരിത്രം പുരോഗമന മനുഷ്യ സമൂഹത്തിന് ഒരിക്കലും മാപ്പുതരാത്ത ഒരു സംഭവമാണ് പലസ്തീന്‍ ജനതയുടെ വിധി. രാജ്യവും ഭരണകൂടവും ഇല്ലാത്ത ഒരു ജനത. അവശേഷിക്കുന്ന പലസ്തീന്‍ രാജ്യത്തെ അമേരിക്കയുടെ പിന്തുണയോടെ നിരവധി തവണ വേട്ടയാടിയ ഇസ്രായേല്‍ മാരകമായ യുദ്ധ ഉപകരണങ്ങള്‍ നിരവധി ഉപയോഗിച്ച് കുഞ്ഞുങ്ങളെയും അമ്മമാരെയുമടക്കം നിരവധി പേരെ കൊന്നൊടുക്കി നിരവധി ഭൂമി വീണ്ടും ഇസ്രായേല്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ ജൂത കുടിയേറ്റമുണ്ടായി. പലസ്തീനികള്‍ വിവിധ അറബ് രാജ്യങ്ങളില്‍ പ്രവാസികളായി. പിടിച്ചു നില്‍ക്കുന്നവര്‍ ഉപരോധവും യുദ്ധവും കൊണ്ട് നരിക്കുകയാണ്.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും ജനാഭിപ്രായവും മാനിച്ച് ചില കരാറുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തുകയാണ്. പലസ്തീന്‍ രാജ്യത്തെ തുടച്ചുനീക്കാനാണ് അമേരിക്കന്‍ പിന്തണയോടെ ഇസ്രായേല്‍ ശ്രമിക്കുന്നത്.
ഐക്യ രാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം പലസ്തീനിലെ 61% ജനങ്ങളും പട്ടിണിയുടെ വക്കിലാണ്. പകുതിയിലേറെ പേര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സൗകര്യമില്ല. പകുതിയോളം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമല്ല. നല്ലൊരു ശതമാനം അമ്മമാര്‍ക്കും, പിറന്നു വീഴുന്നതില്‍ 1/3 ശതമാനം കുട്ടികള്‍ക്കും വിളര്‍ച്ചാ രോഗം പിടിപ്പെട്ടിരിക്കുന്നു. തുടര്‍ച്ചയായ ഉപരോധം തദ്ദേശീയ വ്യവസായത്തെയും കൃഷിയേയും താറുമാറാക്കി. ബാഹ്യ സഹായമില്ലാതെ ഒരു ദിവസംപോലും മുന്നോട്ടു പോകാന്‍ കഴിയാത്ത ദുരിത പൂര്‍ണ്ണമായ സഥിതിയിലാണ് ഇന്ന് പലസ്തീന്‍ ജനത.
ഗാസയിലെ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയും ഇടപെടലുമാണ് ഇസ്രായേല്‍ വീണ്ടും സ്വീകരിക്കുന്നത്. പലസ്തീന്‍ ജനതയെ നിരന്തരം പീഡിപ്പിക്കുക മാത്രമല്ല ആരു സഹായിക്കാനും പാടില്ല. ഒരു സഹായവും ഇല്ലാതെ അവരവിടെ നരകിച്ചു മരിക്കട്ടെ. അതിന് ഞങ്ങള്‍ കാവല്‍ നില്‍ക്കും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയില്ല.
പലസ്തീനിലെ നിരാലംബരെ സഹായിക്കുന്നതിനു വേണ്ടിയാണ് ''ഫ്രീ ഗാസാ മൂവ്‌മെന്റ്''എന്ന പ്രസ്ഥാനം രൂപമെടുക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡസ്മണ്ട് ടുട്ടു, നോം ചോനസ്‌കി, മറ്റൊരു നോബല്‍ സമ്മാന ജേതാവ് മേരിഡ് കുറിഗണ്‍ മെഗക്കന്‍ തുടങ്ങിയവരുടെ മുന്‍കൈയോടെയും ആശിര്‍വാദത്തോടെയും രൂപംകൊള്ളുന്നത്.
''ഫ്രീ ഗാസാ മൂവ്‌മെന്റിനോട് തുര്‍ക്കിയിലെ ചില ചാരിറ്റി സംഘടനകളും കൂടി ചേര്‍ന്നപ്പോള്‍ 42 രാജ്യങ്ങളിലെ 700 സന്നദ്ധ പ്രവര്‍ത്തകരുമായി 1000 ടണ്‍ ദുരിതാശ്വാസ സാധനങ്ങളുമായി ആറ് കപ്പലുകളാണ് മെയ് അവസാനം ഗാസയിലേക്ക് പുറപ്പെട്ടത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിസ് വച്ച് കപ്പല്‍ കൊള്ളക്കാരെ പോലെ ഇസ്രയേല്‍ സൈന്യം കപ്പലുകളെ കടന്നാക്രമിക്കുകയായിരുന്നു. ഏകപക്ഷീയമായ കൂട്ടക്കൊലയില്‍ 9 തുര്‍ക്ക് പൗരന്മാര്‍ വധിക്കപ്പെട്ടു. മുപ്പതിലധികം വെടിയുണ്ടകള്‍ ഉപയോഗിച്ച് വളരെ അടുത്തുനിന്നും നിരായുധരായവരെ വെടിവെച്ചു തള്ളുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്. ഏകപക്ഷീയമായ ഈ ആക്രമണത്തെ കയ്യില്‍ കിട്ടിയ തടിയും മറ്റുമായി സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടതിനെ അക്രമമായി ചിത്രീകരിക്കുകയും ആത്മരക്ഷാര്‍ത്ഥം ആക്രമിക്കുകയുമായിരുന്നു. എന്നായിരുന്നു ഈ തെമ്മാടി രാഷ്ട്രത്തിന്റെ ഭാഷ്യം. നിരായുധരായ സന്നദ്ധ സേവകരെ ഒരു അന്താരാഷ്ട്ര മര്യാദയുമില്ലാതെ വെടിവെച്ചു കൊന്നതിന് ഒരു ന്യായവും ഇല്ല. സന്നദ്ധ പ്രവര്‍ത്തകരില്‍ 61 കാരനായ ഇബ്രാഹിമിന്റെ ശരീരത്തുനിന്ന് 4 വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതാണോ ആത്മരക്ഷാര്‍ത്ഥമുള്ള പെരുമാറ്റം.

ഇത് കരുതികൂട്ടിയുള്ള ഏകപക്ഷീയമായ ഒരാക്രമണമായിരുന്നു എന്നു വ്യക്തം.
ഇതിനെതിരെ കണ്ണടച്ച് ഇരുട്ടാക്കാനും നിസ്സംഗരായിരിക്കാനും മനസ്സ് മരവിച്ച സാമ്രാജ്യത്വ ദല്ലാളന്മാര്‍ക്കു മാത്രമേ കഴിയൂ. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഈ കാടന്‍ ആക്രമണത്തെ അവലപിച്ചപ്പോള്‍ പരസ്യമായി ന്യായീകരിച്ചുകൊണ്ട് ഇസ്രയേലിനു പിന്തുണ പ്രഖ്യപിക്കുന്ന സമീപനത്തോടെ അമേരിക്ക വ്യത്യസ്തമായി. ഒപ്പം ഇന്ത്യയും. Change We Can എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഈജിപ്തിലെ കെയ്‌റോയില്‍ നടത്തിയ പ്രസംഗം എത്രമാത്രം പൊള്ളയും അര്‍ത്ഥശൂന്യവുമാണെന്ന് അമേരിക്കന്‍ നിലപാടുകള്‍ വ്യക്തമാക്കുന്നു.
എന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ മൂന്നാംലോക രാജ്യങ്ങള്‍ക്കും ദുര്‍ബ്ബല ജനവഭാഗങ്ങള്‍ക്കൊപ്പവും നിലകൊള്ളുകയും സാന്രാജ്യത്വവിരുദ്ധതയുടെ ചേരിചേരാ നയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഇന്ത്യ,
ലോകം മുഴുവന്‍ അപലപിച്ച ഇസ്രയേല്‍ കാടത്തത്തെ പരസ്യമായി ന്യായീകരിക്കുന്ന അങ്ങേയറ്റം നാണംകെട്ട സമീപനമാണ് സ്വീകരിച്ചത്. ഇത് രാജ്യത്തെ മനുഷ്യ സ്‌നേഹികളെ വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ സമീപനമാണ്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ ഇസ്രയേല്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുവാന്ഡ നിയുക്തനായ റിച്ചാര്‍ഡ് ഗോള്‍ഡണ്‍ സ്റ്റോണ്‍ റിപ്പോര്‍ട്ടിനെതിരെ ഐക്യരാഷ്ട്രസഭയിസ് അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ച ഇന്ത്യ ഒരിക്കല്‍കൂടി തങ്ങളുടെ ഇസ്രയേല്‍ പക്ഷവാദിത്വം പ്രകടമാക്കുകയാണ്. ഇസ്രയേല്‍ രാഷ്ട്രീയ നേതൃത്വത്തിന് സമ്മാനകാഴ്ചകളുമായി പറക്കുന്ന ഇന്ത്യയിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വം നാടിന്റെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനു മുകളില്‍ കയറിനിന്ന് ഓരിയിടുകയാണ്.
നാടിന്റെയും നാട്ടാരുടെയും അഭിലാഷങ്ങളും അഭിപ്രായങ്ങളും ബലികൊടുത്ത് പുത്തന്‍ പ്രമാണി വര്‍ഗ്ഗത്തിന്റെ അമിതാധികാര ദുരയ്ക്കും ലാഭക്കൊതിക്കുമുന്നില്‍ മുട്ടുമടക്കുകയാണ് ഇന്ത്യയിന്ന്.
അമേരിക്ക-ഇന്ത്യ-ഇസ്രയേല്‍ അച്ചുതണ്ടെന്ന അങ്ങേയറ്റം ആശങ്കാജനകമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ത്തുകയാണ്. ഇത് പുതിയ ലോകക്രമത്തിനുള്ള കോപ്പുകൂട്ടലാണ്. ഒരു നൂറ്റാണ്ടു കാലത്തോളം ലോക സാമ്രാജ്യത്തിന്റെ നുകത്തിനുകീഴില്‍ സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ; ലോകത്ത് അവശത അനുഭവിക്കുന്നവന്റെയും, പീഡിതന്റെയും അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്തിരുന്ന ലോകമാന്യന്റെ സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമാവുകയാണ്. 315 കോടി ജനങ്ങളെന്ന ലോകത്തെ വലിയ ജനസഞ്ചയത്തിന്റെ അഭിപ്രായത്തെ സാങ്കേതി ഭൂരിപക്ഷത്തിനുമുകളില്‍ നിന്ന് മാറ്റിമറിക്കുകയും നാളെയുടെ നാശങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. ഇത് ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ കേസ് നടത്തിപ്പിന്റെ അകത്തളത്തില്‍ പ്രായോഗിക വിജയം നേടിയ ന്യായമാണ്. ഇതു തന്നെയാണ് ആണവ ബാധ്യത കരാറിന്റെ പിന്നിലും നടമാടന്‍ പോകുന്നത്. ഇത്തരം ഭരണകൂട ഗൂഢാലോചനകള്‍ക്ക് അന്താരാഷ്ട്ര സിയോണിസ്റ്റ് തെമ്മാടിത്തങ്ങള്‍ക്കുമെതിരെ ജനകീയ ചെറുത്തുനില്‍പ്പാണ് ആവശ്യം. ഇത്തരത്തില്‍ ലോകത്തും രാജ്യത്തും വളര്‍ന്നുവരുന്ന ജനകീയതേരിയുടെ പക്ഷത്തണിചേരാനും, സാമ്രാജ്യ വിരുദ്ധതയുടെ കൊടിയടയാളം ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് കഴിയണം.
'മവി മര്‍മാര' എന്ന കപ്പലിനെ തടഞ്ഞപ്പോള്‍ മനസ് മടിക്കാതെ, സാമ്രാജ്യത്തിനെതിരെ മാ നിഷാദ! പറഞ്ഞ റേച്ചല്‍ കോറിയുടെ നാമധേയത്തിലുള്ള അടുത്ത കപ്പലുമായി ഗാസയിസലേക്ക് പോയ പോരാട്ട വീര്യമുണ്ടല്ലോ . ഇല്ല ഞങ്ങള്‍ മുട്ടുമടക്കില്ല! എന്ന ധീരത. ആ ധീരത ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര ധാരണകലുടെ ഗതിനിയന്ത്രിക്കാനും ജനശക്തിയാണിന്നാവശ്യം. അത് രാജ്യത്തും സംസ്ഥാനത്തും ഗ്രാമഗ്രാന്തരങ്ങളില്‍ പുറത്തുവരാന്‍ കാത്ത് പതുങ്ങി കിടപ്പാണ്. ആ ജനശക്തിയെ ആവാഹിച്ച് ജനപക്ഷ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിലൂടെ മാത്രമെ ഭരണാധികാരികളെ നിയന്ത്രിക്കുവാന്‍ കഴിയൂ...


0 comments: